എന്റെ ചങ്ങാതീ...
നീ തേടുന്നത് എന്റെ നഗ്ന മേനിയുടെ നിമ്നോന്നാതകളുടെ നിഗൂഡതയാവാം...
നീ തിരയുന്നത് നിന്നിലെ ശൂന്യത നിറക്കാനുള്ള ദാഹനീരാവാം...
നിന്റെ മുന്നിൽ നിരന്നു നിന്ന അനേകരിൽ നിന്ന്
എന്നിലേക്ക് ഒഴുകിയെത്തിയത് യാദൃശ്ചികതയാവാം...
എന്നാൽ...
ഞാൻ തേടിയത് നിന്നെയല്ല...
എന്റെ വേദന എന്റെ ഹൃദയത്തിൽ നിന്നും പുറപ്പെട്ടു
പ്രപഞ്ചത്തിലേക് ഒഴുകി അലയുകയാണ് ...
ലോകത്തിന്റെ വേദനകൾ എന്റെ ഹൃദയത്തിനെ ശൂന്യമാക്കുന്നു...
എന്നിലെ ശൂന്യത നിനക്ക് തിരിച്ചറിയാൻ കൂടി കഴിയില്ല
കാരണം അതിന്റെ ഉറവിടം ഞാനല്ല...
എന്റെ ചുറ്റും കരഞ്ഞു തീരുന്ന കണ്ണുനീരിൽ
ഞാൻ എന്റെ കണ്ണ് നീരിന്റെ ഉപ്പറിയുന്നു...
എനിക്ക് ചുറ്റും നീറുന്ന ഹൃദയങ്ങളിൽ ഞാൻ എന്റെ ഹൃദയത്തെ കാണുന്നു...
ഞാൻ എന്നിൽ നിന്നും തുടങ്ങി നിന്നിലവസാനിക്കുന്ന പുഴയല്ല...
പക്ഷെ...
നീ നിന്നിൽ നിന്നും തുടങ്ങി നിന്നിലവസ്സനിക്കുന്ന സമസ്യ...
കടന്നു പോകുന്ന വഴിയിലെ വഴിയമ്പലം ഞാൻ...
എനിക്ക് വഴിയമ്പലങ്ങലില്ല...
കാരണം...
നിന്നിൽ നിന്നും...നിന്നെപോലെയോ അല്ലാതെയോ ഉള്ള
ആയിരങ്ങളിൽ നിന്നും എന്നിലേക്ക് ഞാൻ പ്രയാണം ആരമ്പിച്ചിട്ടെ ഉള്ളൂ...
ഞനാണെന്റെ വഴിയമ്പലം...
എന്റെ ചിന്തകളിൽ തട്ടി പ്രതിഫലിക്കാൻ ഒരു മതിൽ...
അതല്ലെങ്കിൽ
ലോകത്തിന്റെ വേദന ഏറ്റു വാങ്ങാൻ
സ്വയം കത്തി എരിയുന്ന മെഴുകുതിരി...
നീ നിന്റെ ഉള്ളിലേക്ക് എന്നെ കത്തിച്ചു വച്ച്
വെളിച്ചം നിന്നിലേക്ക് ഒഴുക്കാൻ ശ്രമിക്കുന്നു...
ഞാൻ എന്നിൽ നിന്നും പുറത്തേക്കു കത്തി നില്ക്കുന്ന പന്തം..
അതിന്റെ ചൂടിലുരുകുമ്പോഴും...
മറ്റുള്ളവന്റെ വഴിയിലെ വെളിച്ചമാകുന്നതിൽ
തൃപ്തയാകുന്നവൾ...
നമ്മൾ തുടങ്ങിയത് ഒരിടത്തല്ല...
ഒടുങ്ങുന്നതും...
ഒരിക്കലും കൂട്ടിമുട്ടാതെ
സമാന്തരമായി എതിർദിശയിലെക്കു ഒഴുകുന്ന രണ്ടു പുഴകൾ...
ഒരിക്കലും ഒരേ ദിശയിൽ ഒഴുകാനാകാത്തവർ...
നീ കാട്ടിനുള്ളിലെ സിംഹഗർജ്ജനം കേട്ടു കൊരിതരിക്കുമ്പോൾ...
എന്നിൽ ഒഴുകുന്നത്...
ഭയചകിതയായ പേടമാനിന്റെ കണ്ണുനീരാണ്...
എങ്കിലും...
ഞാനും നീയും കാടിനെ സ്നേഹിക്കുന്നത് പോലെ...
എവിടെയൊക്കെയോ ചില സമാനതകൾ
ബഹ്യരൂപം പൂണ്ടു നില്ക്കുന്നു...
എന്നാലും ചങ്ങാതീ...
നീ വെടിയേറ്റ് പിടയുമ്പോൾ നിന്റെ കണ്ണ് നീരിന്റെ ഉപ്പിൽ നീ എന്നെ ദർശിക്കും..
അതുവരെ...
നിനക്കെന്നെ ആവശ്യമില്ല...
വഴി തടയരുത്...
എനിക്കുണ്ട് കാതങ്ങൾ താണ്ടാൻ...
എം ജി മല്ലിക