Tuesday, August 25, 2015

നിന്റെ കാഴ്ചയും എന്റെ കാഴ്ചയും 
രണ്ടായത് എന്റെയോ നിന്റെയോ കുറ്റമല്ല
നമ്മുടെ തത്വ ശാസ്ത്രങ്ങൾ 
രണ്ടായതിനാൽ മാത്രം...
എന്നിട്ടും നീ എന്നെയും
ഞാൻ നിന്നെയും
കുറ്റപെടുത്തി കൊണ്ടേ ഇരുന്നു...
തിരിച്ചറിവിന്റെ കാറ്റ് വീശിയത്
മരണം നമ്മുടെ മേൽ നിഴൽ വിരിച്ചപ്പോൾ...
തിരിച്ചു പോകാനോ
തിരിചെടുക്കാണോ കഴിയാതെ
നമ്മൾ തകർത്ത ജീവിതത്തെ ഓര്ത്
ദുഖിക്കാൻ പോലും അപ്പോൾ
സമയമുണ്ടായിരുന്നില്ല...
സ്വന്തമെന്നു തോന്നുന്നതാണ് 
നഷ്ടപെടുമ്പോൾ ദുഖമുണ്ടാക്കുന്നത്...
ഒരിക്കലും സ്വന്തമാണെന്ന് 
തോന്നാത്തത് 
അകന്നു പോകുമ്പോൾ
ആശ്വാസമാണ് ഉണ്ടാവുക...
മനസ്സിന്റെ തോന്നലുകൾ
പലപ്പോഴും യാഥാര്ത്യതെക്കാൾ
യാഥാര്തമാണ്...
വിജയവും പരാജയവും പോലും 
തോന്നലുകളാണ്...
എന്താണ് വിജയം..
എന്താണ് പരാജയം....
താൻ ജയിച്ചു എന്ന് ഒരാൾ
കരുതുമ്പോൾ
അയാൾ തോല്ക്കുന്നു എന്ന്
മറ്റുള്ളവർ കരുതാം...
ഒരാൾ ജയിച്ചു എന്ന് മറ്റുള്ളവർക്ക്
തോന്നുമ്പോൾ
ചിലപ്പോൾ
അയാൾ പരാജയത്തിൽ
കരയുക ആയിരിക്കും...
ഈ ലോകത്ത്
ഒരു പുഴുവിനെക്കൾ
ചെറുതാണ് നമ്മൾ...
അവിടെ
ആർക്കോ വേണ്ടി ജീവിച്ചു
മറ്റുള്ളവർ ജയിച്ചു
എന്ന് പറയിപ്പിക്കാൻ
കളയേണ്ട കാര്യമില്ല
ജീവിതം...
നമ്മൾ ജീവിക്കേണ്ടത്
നമ്മുടെ മാത്രം
ആവശ്യമാണ്..
നമ്മുടെ മാത്രം....
ജീവിതം അതിരുകൾ ഭേദിച്ച് 
ഒഴുകി കൊണ്ടേ ഇരിക്കും....
ഒഴുകുന്നിടതൊക്കെ അലിഞ്ഞു ചേർന്ന്
ചിലപ്പോൾ 
വലിയ ചാലുകളാകും...
മറ്റു ചിലപ്പോൾ
ഒഴുകുന്നിടത് വറ്റി തീര്ന്നെന്നു
തോന്നലുണ്ടാക്കിയെക്കാം...
നേരത്ത പാളികളായി ചിലയിടങ്ങളിലും
കുത്തൊഴുക്കായി മറ്റിടങ്ങളിലും
ഒഴുകി ഒഴുകി
അവസാനം എവിടെയോ വച്ച് അസ്തമിക്കും...
ചിലർ അങ്ങനെ ആണ് 
എപ്പോഴും ശത്രുക്കളെ 
പ്രതീക്ഷിക്കുകയും 
പ്രതിരോധം 
തീര്ത്തുകൊണ്ടിരിക്കുകയും ചെയ്യും 
നിഴലുകളോട് യുദ്ധം ചെയ്തു
തളരുമ്പോൾ
അവർ തിരിച്ചറിയും
തങ്ങളുടെ വിഢിതം...
അപ്പോഴേക്കും
ജീവിതം നരച്ചു
തുടങ്ങിയിട്ടുണ്ടാവും...

വീട്ടുകാരോടൊത്ത്‌
പാട്ട് പാടാൻ വന്ന
കൂട്ടുകാരെ നിങ്ങൾ 
നാട്ടുകാര്....
കൊട്ടാരമല്ലെന്റെ
കൂരയിലിന്നൊരു
കട്ടിലോ മെത്തയോ
കാണ്മതില്ല...
കൂട്ടിക്കിഴിക്കുവാൻ
കീശയിൽ കാശില്ല
മേശ വലിപ്പിനു
പൂട്ടുമില്ല...
പട്ടിണി ആണേലും
കുട്ടിത്തമില്ലെലും
തട്ടിപ്പും വെട്ടിപ്പും
കൂട്ടിനില്ല...
തട്ടാതെ മുട്ടാതെ
പോകുവാൻ വയ്യാത്ത
കഷ്ടപ്പാടാണേലും
കഷ്ടമില്ല....
ചങ്കു തുറന്നൊന്നു
പൊട്ടിക്കരയുവാൻ
കഷ്ടമിന്നാരുമെൻ
കൂടെയില്ല...
ശിഷ്ടരോടോത്
കളിച്ചു നടക്കുവാൻ
ശിഷ്ട കാലത്തിനി
മോഹമില്ല....
കഷ്ടമെന്നമ്മയുമച്ഛനും
എന്നെവിട്ടെങ്ങോട്ടു
പോയെന്നതോര്മ്മയില്ല്ല...
കുഷ്ട്ടം പിടിച്ചു
മരിച്ചൊരച്ഛമ്മയെ
ഓർമ്മയിൽ ബന്ധുവായ്
ബാക്കിയുള്ളൂ...
വീട്ടുകാരായെന്റെ
കൂട്ടിനായ് വന്നത്
കുട്ടിക്കുറുമ്പനാം
പട്ടികുട്ടി ....
മീശ വിറപ്പിച്ചനുജനെ
പോലെന്റെ
തോളതിരിക്കുന്നു
പൂച്ചക്കുട്ടി...
വീട്ടുകാരായെന്റെ
പട്ടിയും പൂച്ചയും
കൂട്ടിനു പട്ടിണി
കൂടെയുണ്ട്...
എങ്കിലുമെന്നുടെ
ഉള്ളിന്റെ ഉള്ളിലായ്
സ്നേഹ നദിയുടെ
തള്ളലുണ്ട്...
ശേഷിച്ച കാലത്തോരാശയുണ്ടെന്നുടെ
ശോഷിച്ച കാലുകൾ നീട്ടി വച്ച്
നെഞ്ചു വിരിച്ചു നടന്നു വരുന്നൊരു
പച്ച മനുഷ്യനായ് മാറുമെന്നു...
പച്ച മനുഷ്യനായ് മാറുമെന്ന്...
എം ജി മല്ലിക

എന്റെ മതം


നിങ്ങൾ എന്നെ വേദനിപ്പിക്കുമ്പോൾ
എങ്ങനെ നിങ്ങളെ വേദനിപ്പിക്കാമെന്നല്ല
എനിക്കെങ്ങനെ വേദനിക്കാതിരിക്കാം
എന്ന് ചിന്തിക്കലാണ് എന്റെ മതം....
നിങ്ങൾ എന്നെ വരിഞ്ഞു മുറുക്കുമ്പോൾ
എങ്ങനെ നിങ്ങളെ വരിഞ്ഞു മുറുക്കാമെന്നല്ല
എങ്ങനെ സ്വതന്ത്രമാവാമെന്നു
ചിന്തിക്കലാണ് എന്റെ മതം...
അറിഞ്ഞോ അറിയാതെയോ
എന്റെ ചിന്തകളോ പ്രവർത്തികളോ
നിങ്ങളെ വേദനിപ്പിക്കുമ്പോൾ
എങ്ങനെ ശിക്ഷയിൽ നിന്നും
രക്ഷപെടാമെന്നല്ല
കുറ്റബോധം കൊണ്ട് നീറി ഉരുകി
ശിക്ഷ ഏറ്റുവാങ്ങലാണ് എന്റെ മതം...
എന്റെ മതത്തെ നിങ്ങളുടെ മതത്തിനു
മുകളിൽ വക്കാനല്ല
നിങ്ങളെ നിങ്ങളുടെ മതത്തിൽ
ജീവിക്കാൻ അനുവദിക്കലാണ് എന്റെ മതം...
എന്റെ മതം മഹത്തരമെന്നു
വിളിച്ചു പറയലല്ല
എന്റെ മതമാണ്‌ നിങ്ങളുടെതിനേക്കാൾ
നല്ലതെന്ന് നിങ്ങൾ
മനസ്സിലാക്കുന്ന തരത്തിൽ
ജീവിക്കലാണ് എന്റെ മതം...
സ്നേഹത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞു
മറ്റുള്ളവരെ വെറുപ്പിക്കലല്ല
സ്നേഹിക്കുകയും സ്നേഹിക്കപെടുകയും
ചെയ്യലാണ് എന്റെ മതം...
ജീവിതത്തിന്റെ നിരർത്ഥകതയോർത്ത്
നിരർത്ഥമാക്കുകയല്ല
ജീവിച്ചുകൊണ്ട് ജീവിതത്തെ
അർത്ഥ പൂർണ്ണമാക്കുകയാണ് എന്റെ മതം...
മരണത്തെ കുറിച്ചോർത്തു
മരവിക്കുകയല്ല
മരവിപ്പിൽ നിന്നും മരണത്തിലേക്ക്
ജീവിക്കലാണ് എന്റെ മതം....
എം ജി മല്ലിക